ഹൈ ടെക് സാങ്കേതികവിദ്യയുടെ പിതൃത്വം: പോതുബോധവും വസ്തുതയും

ഹൈ ടെക് സാങ്കേതികവിദ്യ സ്വതന്ത്ര വിപണിയുടെയും മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെയും (ക്യാപിറ്റലിസം) ഫലമാണോ?

ഒരു തരത്തില്‍ ആണെന്ന് തന്നെ പറയേണ്ടിവരും. സാമ്പത്തിക വളര്‍ച്ചക്കുള്ള അടങ്ങാത്ത പ്രേരണ നല്‍കുന്നത് ക്യാപിറ്റലിസം ആയതിനാലും, അത് മൂലമാണ് രാജ്യങ്ങള്‍ ഗവേഷണത്തിനും മറ്റും തുക ചിലവഴിക്കുന്നത് എന്നതിനാലും ഹൈ ടെക് സാങ്കേതികവിദ്യ ഒരു തരത്തില്‍ ക്യാപിറ്റലിസം മുഖേന ഉണ്ടായതാണെന്ന് പറയാം.

പക്ഷെ, ഇന്നത്തെ തലമുറയില്‍ പലര്‍ക്കും ക്യാപിറ്റലിസത്തിന്റെ നേര്‍ഫലം ആണ് ഹൈ ടെക് സാങ്കേതികവിദ്യ എന്നാണ് അഭിപ്രായം എന്ന് പൊതുവില്‍ പറയേണ്ടി വരും. ഈ അഭിപ്രായം വസ്തുതാവിരുദ്ധവും വിമര്‍ശിക്കപ്പെടെണ്ട ഒന്നും ആണ്; അതിനെക്കുറിച്ചാണ് ഈ പോസ്റ്റ്‌. ഹൈ ടെക് സാങ്കേതിക വിദ്യയുടെ പിതാക്കള്‍ അവരുടെ മനസ്സില്‍ ബില്‍ ഗേറ്റ്സ്, സ്റ്റീവ് ജോബ്സ് മുതലായവര്‍ ആണ്. ഈ അടുത്ത കാലത്തായി എലോണ്‍ മസ്കും ഈ നിരയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ കഥ ചോദിച്ചാല്‍ അവര്‍ നാരായണ മൂര്‍ത്തിയുടെ പേരാകും പറയുക.

ഈ പൊതുബോധം വസ്തുതാപരമോ?

സാങ്കേതിക വിദ്യയുടെ പിതൃത്വം കമ്പനികളിലും കമ്പനി സ്ഥാപകരിലും ആരോപിക്കുന്ന പൊതുബോധത്തില്‍ ഉള്ള വാദം ഒന്ന് പരിശോധിക്കാം. പുതിയ സാങ്കേതിക വിദ്യയുടെ ഒരു നെടുംതൂണായി പറയാവുന്നത് ഇന്റര്‍നെറ്റ്‌ ആണല്ലോ. അതെവിടെ നിന്ന് വന്നു? ഇന്റര്‍നെറ്റ്‌ ചരിത്രം വിവരിക്കുന്ന ഒരു വികി പേജ് ഉണ്ട് - അതിവിടെ വായിക്കാം. കാര്യം ചുരുക്കി പറയുകയാണെങ്കില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടാക്കിയത് മുഖ്യമായും (അമേരിക്കയിലെയും മറ്റും) സര്‍ക്കാര്‍ സ്ഥാപനങ്ങളോ സര്‍വകലാശാലകളോ ആണെന്ന് പറയേണ്ടിവരും. ഡാര്‍പ എന്ന പ്രതിരോധ ഗവേഷണ സ്ഥാപനം ആണ് അതില്‍ വലിയ പങ്കു വഹിച്ചത്. വേള്‍ഡ് വൈഡ് വെബ്ബിന്റെ കാര്യം എടുത്താല്‍ പ്രധാന പങ്കു വഹിച്ച ടിം ബെര്നെസ് ലീയും വിന്റ് സര്‍ഫും എല്ലാം പൊതു ഫണ്ടിങ്ങിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന സര്‍വകലാശാലയിലെ ഗവേഷകരായിരുന്നു. ഇനി ബഹിരാകാശ പര്യവേഷണത്തിന്റെ കാര്യം എടുക്കുക. ആ വാക്ക് കേള്‍ക്കുമ്പോള്‍ ഇപ്പെഴത്തെ ചെറുപ്പക്കാര്‍ ഒരു പക്ഷെ ആദ്യം പറയുക സ്പേസ് എക്സ് എന്നായിരിക്കും. പക്ഷെ, വസ്തുത നോക്കിയാല്‍ ബഹിരാകാശ പര്യവേഷണം നടത്തിയത് ഏതാണ്ട് മുഴുവനും തന്നെ പൊതു സ്ഥാപനങ്ങള്‍ ആണെന്ന് കാണാം. നാസ, ഈസ, ഇസ്രോ എല്ലാം പൊതു സ്ഥാപനങ്ങള്‍ ആണല്ലോ. ഈയിടെ വലിയ ചര്ച്ചയായിരിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ പുതിയ അവതാരത്തിന്റെ (ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്നൊക്കെ പറയുന്ന) പിതാവ് ടോറോണ്ടോ സര്‍വകലാശാലയിലെ ഹിന്റ്ണ്‍ ആണ് എന്ന് പറയാം. അദ്ദേഹം പിന്നീട് ഗൂഗിളിലേക്ക്‌ ചേക്കേറിയെങ്കിലും നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഏറ്റവും സ്വാധീനം ചെലുത്തിയ ഗവേഷണം മുഴുവനും തന്നെ സര്‍വകലാശാല ജീവിതത്തില്‍ ആയിരുന്നു.

ഒരു (മോശം) ഉപമ ആവാം എന്ന് കരുതുന്നു; ഒരു ഹൈ ടെക് സാങ്കേതിക ഉത്പന്നത്തെ ഒരു തേങ്ങയുമായി താരതമ്യം ചെയ്യുക. അതിന്റെ തൊണ്ട് ഒന്ന് അടര്‍ത്തി മാറ്റി നമുക്ക് കാമ്പിലേക്ക് കടക്കാം. എന്ന് വെച്ചാല്‍ ഐ ഫോണിന്റെ കാര്യത്തില്‍ ആ സ്ക്രീന്‍ ഒന്ന് മാറ്റി വെച്ച് അകത്തേക്ക് കടക്കുക. സ്ക്രീന്‍ അകത്തുള്ള സാങ്കേതികവിദ്യയുടെ ഫലം നമുക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണല്ലോ ചെയ്യുന്നത്. അകത്തു കാണാവുന്നത്‌ ഒരു സങ്കീര്‍ണമായ സര്‍ക്യൂട്ട് ആയിരിക്കും. അതിലെ ഓരോ ഭാഗവും എടുത്തു പരിശോധിച്ചാലും അവയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധിച്ചാലും അവ മുഖ്യമായും പൊതുമുതല്‍ ഉപയോഗിച്ച് ഫണ്ട്‌ ചെയ്ത ഗവേഷണത്തിന്റെ ഫലം ആണെന്ന് കാണാം. ഓരോ സാങ്കേതികവിദ്യയുടെയും ചരിത്രം വായിച്ചു അതിന്റെ ഉത്ഭവം പൊതു സതപനങ്ങള്‍ ആണോ അതോ കമ്പനികള്‍ ആണോ എന്ന് മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന്, ചിത്രങ്ങളില്‍ നിന്ന് മുഖങ്ങള്‍ തിരിച്ചറിയുന്ന സാങ്കേതികവിദ്യയുടെ ചരിത്രം ഇവിടെ വായിക്കാം

കാമ്പും തൊണ്ടും എങ്ങനെ വേര്‍തിരിച്ചറിയും?

ഹൈ ടെക്കിന്റെ കാമ്പ് എന്ന് പറയാവുന്ന സാങ്കേതികവിദ്യകള്‍ ഉണ്ടായതു എവിടെ നിന്നാണെന്ന് മനസ്സിലാക്കാന്‍ ഇതുപോലെ ഇഴകീറി ഗവേഷണം ചെയ്യേണ്ടിവരുമോ? അങ്ങനെയാണെങ്കില്‍ അത് പ്രായോഗികമാണോ. ഇതൊക്കെ തീര്‍ച്ചയായും ചോദിക്കേണ്ട ചോദ്യങ്ങള്‍ തന്നെയാണ്.

എന്റെ അഭിപ്രായത്തില്‍ അതിനു ഒരു എളുപ്പ വഴിയുണ്ട്. ഇതൊരു എളുപ്പ വഴിയെയും (heuristic) പോലെ ഇതിനും അതിന്റെ പോരായ്മകള്‍ ഉണ്ട് എന്ന് മുഖവുരയായി ആദ്യം തന്നെ പറയട്ടെ. ടെക്സ്റ്റ്‌ ബുക്കുകള്‍ നോക്കുക എന്നതാണ് ആ എളുപ്പ വഴി. നൂതന ആശയവിനിമയ സാങ്കേതികവിദ്യയുടെ പിതൃത്വം ഐ ഫോണിലൂടെ സ്റ്റീവ് ജോബ്സിനു നല്‍കുന്നതിനു മുമ്പ് അതിന്റെ ടെക്സ്റ്റ്‌ബുക്കുകള്‍ ഒന്ന് പരത്തി നോക്കുക. അതില്‍ അദ്ധേഹത്തിന്റെ പേരില്ലെങ്കില്‍ നൂതന ആശയവിനിമയ സാങ്കേതികവിദ്യയുടെ കാമ്പില്‍ ഉള്‍ക്കൊള്ളിക്കാവുന്ന കാര്യങ്ങള്‍ അദ്ദേഹത്തില്‍ ആരോപിക്കുന്നതില്‍ കാര്യമില്ല എന്ന് അനുമാനിക്കാം. പൊതുവില്‍ സാങ്കേതിക മേഖലയിലെ ടെക്സ്റ്റ്‌ ബുക്കുകള്‍ നോക്കിയാല്‍ അധികവും പൊതുസ്ഥാപനങ്ങളുടെയും അവയിലെ ഗവേഷകരുടെയും പേരുകള്‍ ആണ് കാണുക. കാരണം അവയുടെ സത്ത അവര്‍ക്ക് അവകാശപ്പെട്ടതാണ് എന്നതാണ്.

മറ്റൊരു തരത്തില്‍ ഇതിനെ നോക്കിയാല്‍ സ്വതന്ത്രവിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് നേരിട്ട് വിധേയമാവാതെ (ഗവേഷണ ഫണ്ടിംഗ് മുന്‍ഗണനകള്‍ മുതലായവയിലൂടെ നേരിട്ടല്ലാതെ വിപണി പ്രവര്‍ത്തിക്കുന്നുണ്ട്) പൊതുസ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം നേടിയിരുന്ന ഗവേഷകര്‍ ജന്മം നല്‍കിയ സാങ്കേതികവിദ്യകള്‍ നേരിട്ട് ക്യാപിറ്റലിസത്തിന്റെ പേരില്‍ എഴുതിച്ചേര്‍ക്കുന്നതില്‍ വല്ലാത്ത ഒരു ശരികേടുണ്ട്.

പിന്നെ മറ്റൊരു കാര്യം ഇവിടെ പറയേണ്ടതുണ്ട്. ഒരു ടെക്സ്റ്റ്‌ബുക്കുകളിലും പുതിയ തലമുറയുടെ ക്യാപിറ്റലിസ്റ്റ് ദൈവങ്ങള്‍ ഇടംപിടിച്ചിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. അവ ധാരാളമായി ബി-സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടാവാം. അതൊക്കെ കേസ് സ്റ്റഡി എന്ന രൂപത്തിലായിരിക്കാന്‍ ആണ് സാധ്യത. അതിനെ ടെക്സ്റ്റ്‌ബൂക്കുകളിലെ സാധാരണ ഉള്ളടക്കത്തില്‍ നിന്ന് വേറിട്ട്‌ കാണണം എന്ന് കൂടി ഇവിടെ കുറിക്കട്ടെ.

യഥാര്‍ത്ഥ പിതാക്കള്‍ അറിയപ്പെടാതെ പോവുന്നതെന്തു കൊണ്ട്?

സാങ്കേതിക വിദ്യയുടെ പിതാക്കളുടെ കൂട്ടത്തില്‍ പറഞ്ഞ പേരുകള്‍ (ഉദാ: ടിം ബെര്നെസ് ലീ, വിന്റ് സര്‍ഫ്, ഹിന്റ്ണ്‍) എന്തുകൊണ്ട് മറ്റുള്ളവരെപ്പോലെ അറിയപ്പെടുന്നില്ല എന്ന് ചോദിക്കാവുന്നതാണ്. ഒരു കാര്യം, പൊതുവില്‍ സര്‍വകലാശാല ഗവേഷകരും പ്രൊഫസര്‍മാറും പലപ്പോഴും അങ്ങനെ തങ്ങളുടെ പേരുകള്‍ ടി ഷര്‍ട്ടിലും മറ്റും വരുന്നതില്‍ അത്രെയൊന്നും താല്പര്യം പ്രകടിപ്പിക്കാത്തവര്‍ ആണെന്ന് പറയാം. പിന്നെ, അവര്‍ കമ്പനി മേധാവികള്‍ ഒന്നും അല്ലാത്തത് കൊണ്ട് അങ്ങനെ  വരുന്ന പ്രശസ്തി അവരുടെ സാമ്പത്തികനേട്ടത്തിലേക്ക് നയിക്കുന്നുമില്ല. വ്യക്തിപരമായ പ്രശസ്തിയോടുള്ള അവരുടെ നിസ്സംഗതക്ക് അതും ഒരു കാരണം ആവണം. പിന്നെ, അത്തരം പൊതുബോധ നിര്‍മ്മിതി ഒക്കെ പലതും ഫണ്ട്‌ ചെയ്യപ്പെടുന്നതാണല്ലോ; വിപണിയില്‍ ലാഭമാക്കി മാറ്റിയെടുക്കാന്‍ അത്രെയൊന്നും സാധ്യത ഇല്ലാത്ത പൊതുബോധം നിര്‍മ്മിച്ചിട്ടു കാര്യമില്ലാത്തത് കൊണ്ട് അതൊന്നും ഫണ്ട്‌ ചെയ്യാന്‍ ആളുണ്ടാവാനും തരമില്ല.


Comments

Popular posts from this blog

എന്തുകൊണ്ട് ചരിത്രം പഠിക്കണം?

ജൈവകൃഷി

ബോധവും ബോധമില്ലാത്ത (നിര്‍മ്മിത) ബുദ്ധിയും